Friday, March 29, 2013

ഇൻട്രി അപ്പവും പെസഹ പാലും




വീണ്ടും ഒരു ഈസ്റെര്‍ കാലം .എന്റെ   പെസഹ വ്യാഴത്തിനു,പടീത്ര മേരി പെബിളയുടെയും, രണ്ടു മേരിക്കുട്ടിമാരുടെയും ഓർമകളും , പെസഹ പ്പാലിന്റെയും, അപ്പത്തിന്റെയും ഗന്ധവുമാണ്  . ഒരു സംഘം ക്രിസ്ത്യാനി വീടുകൾക്കിടയിലുള്ള  ഉള്ള ഒരു ഹിന്ദു വീട്ടില്‍ ജനിച്ചതുകൊണ്ടുള്ള  ഗുണം. വ്യാഴാഴിച്ച രാത്രിയില്‍ തന്നെ അപ്പവും പാലും വീട്ടില്‍ കിട്ടും. ചൂടോടെ  തന്നെ തന്നാലെ അവര്‍ക്ക് സമാധാനമാവുകയുള്ളൂ.
ആയിരവേലി ജെട്ടിയില്‍ ഇറങ്ങി ആ പാലം കയറി  വടക്കോട്ടു നടന്നു നോക്കൂ. പണ്ടത്തെ ഓരോ വീടും കൈവെള്ളയിലെ രേഖകൾ പോലെ പരിചയം.വെറുതെ ഒരു സാഹിത്യം എഴുതിയതാ കൈവെള്ളയിലെ രേഖയെന്നൊക്കെ. എഴുതിക്കഴിഞ്ഞപ്പോൾ അറിയാതെ കൈവെള്ളയിൽ നോക്കിപ്പോയി. സത്യം പറഞ്ഞാൽ ആ രേഖ ഒന്നും ഒരു പരിചയവുമില്ലാത്ത പോലെ. അതവിടെ നിൽക്കട്ടെ .. നമുക്ക് കഥ തുടരാം.
 ചിറ മുഴുവന്‍ നടന്നു തീര്‍ന്നാല്‍ പിന്നെ അട്ടിയാണ്. അട്ടി എന്ന് വെച്ചാല്‍ തേങ്ങ കൂട്ടിയിട്ടു ഉണക്കി , അതിന്റെ എണ്ണ എടുത്തു വില്ല്ക്കുന്ന കച്ചവടം. മഴക്കാലമായാല്‍ അതുവഴിയുള്ള നടപ്പ് വളരെ കഷ്ടമാണ് . അട്ടിക്കും തോടിനും ഇടയിലുള്ള വഴിക്ക് വീതി വളരെ കുറവാണ് . അതിന്റെ കൂടെ " ഇവന്മാര്‍ക്കൊക്കെ കട്ട കുത്തിയിടാൻ  മഴക്കാലമേ കണ്ടോള്ലോ " എന്ന അച്ഛന്റെ പരിദേവനം . പിന്നെ വേലി കന്പിൽ  പിടിച്ചു ഒരു സര്‍ക്കസ്  കാരിയെപ്പോലെയാണ് നടപ്പ്. 
 കുറച്ചു കൂടി ചിറയില്‍ കൂടി നടന്നാല്‍ തെക്കേ അറ്റത്തു പെണ്ണമ്മയുടെ വീടെത്തും. അതാണ് ആദ്യത്തെ വീട്. രണ്ടാമത്തെ വീടെത്താന്‍ കുറച്ചു നടക്കണം. അതാണ് തങ്കമ്മയുടെ  വീട്. വലിയ വലിയ കൊഞ്ചു കളാണ് ആ വീടിനെക്കുരിച്ചലോചിക്കുമ്പോള്‍ മനസിലേക്ക് വരുന്നത്. അവരുടെ പ്രധാന കച്ചവടമാണ്  . പിന്നെ വലിയ വലിയ ഇല്ലികള്‍ നിറഞ്ഞതാണ്‌ അവരുടെ കടവ്. വല്ലപ്പോഴും ഒന്ന് കേണു അപേക്ഷിച്ചാൽ  നല്ല വടി വെട്ടി ചീകിമിനുക്കി തരും അവിടുത്തെ രാജു .അതും കൊണ്ട് സ്കൂളില്‍ പോയാല്‍ നല്ല ഗമയാണ്‌. സ്വന്തമായി കൊണ്ടുകൊടുത്ത വടി കൊണ്ട് അടി മേടിച്ചവൾ  എന്ന റിക്കാർഡും  എനിക്ക് സ്വന്തം.ആ കഥ അടുത്ത ലക്കത്തിൽ .
 അടുത്തവീട് വര്ഘീസു മാപ്പിള്ളയുടെ ആണ്. ചാണകപ്പൊടി കച്ചവടക്കാരൻ ആയിരുന്നു  അദ്ദേഹം . എല്ലാ വീടുകളിലും  കയറി ഇറങ്ങി  ഉണങ്ങിയ ചാണകപ്പൊടി ശേഖരിക്കും . പിന്നെ മാസത്തിലൊരിക്കല്‍ എല്ലാം കൂടി വലിയ കെട്ടുവള്ളത്തില്‍ കയറ്റി തനിയെ തുഴഞ്ഞു ദൂരെ കൊണ്ടുപോയി  വിൽക്കും . തല്ക്കാലം ഒരാൾക്ക് താമസിക്കാനുള്ള സൌകര്യങ്ങളൊക്കെ ഉള്ള  ഒരു  കെട്ടുവള്ളം . ചാണക പൊടി  ഇടുന്ന ഭാഗം തിരിച്ചു മാറ്റി , കഞ്ഞിയും കറിയും വെക്കാനുള്ള സ്ഥലം .പിന്നെ ഒന്ന് തല ചായിക്കാൻ വല്ല തലപ്പും.അദേഹത്തിന്റെ ഭാര്യ മരിച്ചു പോയി. രണ്ടു സുന്ദരി പെണ്മക്കളുടെ സ്നേഹം ആയിരുന്നു ആ കൊച്ചു വീട്ടിന്റെ സ്വര്‍ഗം . തൊട്ടടുത്ത വീട് വര്ഘീസു മാപ്പിളയുടെ ചേട്ടന്റെ യാണ്. അവിടെ എന്റെ കൂടെ കളിയ്ക്കാന്‍ കൂട്ടുകാരെ യൊക്കെ കിട്ടിയിരുന്നു. പിന്നെ ത്രെസ്യകുട്ടി യുടെ വീട്. അടുത്ത വീട് കുറച്ചു ഉള്ളിലേക്ക് കയറിയിട്ടാണ്. കൊച്ചു കൊച്ചും, പപ്പനും , ദേവകിയും, വിനീതയും ഒക്കെയുള്ള എന്റെ പ്രിയപ്പെട്ട വീട്. കൊച്ചു കൊച്ചാണ്‌  അമ്മയുടെ സഹായി.പിന്നെ വിനീത എന്റെ ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരി. ഒന്നാം ക്ലാസ്സില്‍ ഞങ്ങള്‍ ഒരുമിച്ചാണ് ചേര്‍ന്നത്‌.മൂന്നു വർഷങ്ങൾ ഇണ പിരിയാത്ത കൂട്ടുകാർ . പാട വരംന്പിലൂടെ , ഇളം കതിരുകൾ ഊരി എടുത്തു തിന്നുകൊണ്ടുള്ള  യാത്രകൾ , കമ്മലു മോഷ്ടിക്കാൻ വന്ന രമേസനിൽ നിന്നും രക്ഷപെടാൻ ജീവന് കൈയ്യിലെടുത്തുള്ള ഓട്ടം  ഒക്കെ എങ്ങനെ മറക്കാനാവും.

വാഴയില വെട്ടിയെടുത്തു, പള്ളിക്കൂട വരാന്ദയിൽ  ഉപ്പുമാവ് തിന്നാനിരുന്ന എന്നെ ചെവിക്കു തൂക്കിയെടുത്ത വിശ്വം ചിറ്റപ്പനോടു അലറി ചോദിച്ചത് , വിനീതക്കു ചെയ്യാവുന്നത്, എന്തുകൊണ്ട് എനിക്കായിക്കൂട എന്നായിരുന്നു. ഈ ലോകത്ത് സമത്യം ഇല്ലെന്നുള്ള ആദ്യ പാഠം അങ്ങനെ പഠിച്ചു .  വിനീതയുടെ  വീട്ടിലെ  പ്രധാന വിഷയം അമ്മുമ്മ ,കുട്ടി ചോവത്തിയാണ് .കുട്ടി ചോവത്തിക്കെന്താ പ്രത്യേകത? അയ്യോ പ്രത്യേകതയോന്നുമില്ല, പിന്നെ പുള്ളിക്കാരി ബ്ലൌസ് ഉപയോഗിക്കാറില്ല.അത്രേയുള്ളൂ. ഒരു കൈലി മാത്രമാണ് വേഷം. മുറിയടച്ചു അകത്തിരിക്കുകയൊന്നുമല്ല കേട്ടോ.  പെണ്‍കുട്ടികൾ മാന്യമായി വേഷം ധരിച്ചില്ലെങ്കിൽ അവരെ ആക്രമിക്കുന്ന നാട്ടുകാരെ , ഇത് സത്യം ,എന്റെ നാട്ടിൽ   ഒരു മാറ് മറക്കാത്ത സ്ത്രീ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ സ്വര്‍ഗ്ഗ നാട്ടില്‍ ആര്‍ക്കും അതൊരു വിഷയമല്ലായിരുന്നു. അത്രയ്ക്ക് പുണ്യം നിറഞ്ഞ നാടായിരുന്നു അത്.ഇനിയും ഉണ്ട് കുറേ വീടുകൾ ക്രിസ്ത്മസ് ആകുന്പോഴേക്കും അതൊക്കെ കുറിക്കാം ..  അറിയില്ല എന്റെ ആദ്യ കൂട്ടുകാരി ഇപ്പോൾ എവിടെയാണെന്ന് . ആ ഓർമയിൽ മറ്റൊന്നും എഴുതാൻ കഴിയുന്നില്ല.. ഈ ഈസ്റെർ ആ ഓർമയിൽ ആഘോഷിക്കട്ടെ ...