Tuesday, September 11, 2012

കുറുപ്പ് സാര്‍ എന്ന എന്‍റെ അപ്പുപ്പന്‍ ....

"കുഞ്ഞുങ്ങള്‍ അന്യ നാട്ടില്‍ പോയി കഷ്ടപ്പെട്ടിട്ടു   അയച്ചു  തരുന്ന പൈസ മുഴുവന്‍ പേപ്പറും  പേനയും മേടിച്ചു   തീര്‍ക്കും,  എന്താ ചെയ്യുകാ"  , അമ്മച്ചി അമ്മയുടെ ഉച്ചത്തിലുള്ള സംസാരമാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്.  എല്ലാം വെറും സ്വപ്നം .ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍ അപ്പുപ്പനായിരുന്നു   മനസു മുഴുവന്‍. നോയിപ്പിലും , ചായിപ്പിലും , തെക്കെമുറിയിലുമൊക്കെ , കൂനി കൂടിയിരുന്നു , കൈയ്യില്‍ കിട്ടുന്ന കടലാസ്സില്‍ മുഴുവന്‍ അതി ബുദ്ധിപരമായ ഗണിത ശാസ്ത്ര ചോദ്യങ്ങള്‍ എഴുതാറുണ്ടായിരുന്ന എന്റെ അപ്പുപ്പന്‍. നാട്ടുകാരുടെ മുഴുവന്‍ കുറുപ്പ് സാര്‍.
 നാലാം ക്ലാസ്സിലെ സ്കോളര്‍ഷിപ്പ്‌ പരീക്ഷ മുതലാണ്‌ ഞാനും അപ്പുപ്പനുമായുള്ള   സംവാദങ്ങള്‍ തുടങ്ങുന്നത്. സ്വന്തം മക്കളെയൊന്നും പഠിത്തകാര്യങ്ങളില്‍ അന്ദേഹം  അത്രയ്ക്ക് ശ്രദ്ധി ച്ചതായി അറിയില്ല. പക്ഷെ എന്നെ ഞാനാക്കിയതില്‍ അദേഹത്തിന്റെ പങ്കു ഏറെയാണ്‌.കുട്ടികള്‍ സഭാ കന്പമില്ലാത്തവർ  ആയി വളരണമെന്ന വിശ്വാസം എന്നില്‍ അടിവരയിട്ടുരപ്പിച്ച  അദ്ദേഹം , എത്ര എത്ര പ്രസംഗ   മത്സര വേദികളിലാണ് എന്നെയും കൊണ്ട് പോയിട്ടുള്ളത്. " ചാച്ചജിയുടെ ജന്മദിനമാണല്ലോ, നമ്മള്‍ ശിശു ദിനമായി  ആഘോഷിക്കുന്നത്", ആദ്യമായി  കൈനകരി സ്കൂളില്‍ ഹെട്മിസ്ട്രെസ്സ്  ത്രെസോലാമ്മയുടെ കൈയ്യില്‍ നിന്നും സോപ്പ് പെട്ടി സമ്മാനമായി കിട്ടിയ പ്രസംഗം മുതല്‍  എട്ടാം ക്ലാസ്സില്‍ ചെയ്യ്ത ഷേക്ക്‌ സ്ഫിര്‍ നാടകത്തിലെ " ഫ്രെണ്ട്സ് , റോമന്‍സ് , കണ്ട്രിമെന്‍ ....വരെ ആ ലിസ്റ്റ് നീളുന്നു. അപ്പുപ്പന് പാട്ടറിയില്ല, എനിക്ക് പാടാനുള്ള കഴിവ് ദൈവം തന്നിട്ടുമില്ല..( അട്ടക്ക് കണ്ണും, കുതിരക്ക് കൊമ്പും , രാജലെക്ഷ്മിക്ക് കലാവാസനയും  ദൈവം മനപൂര്‍വം കൊടുക്കാത്ത  ഉപകഥ പിന്നെ പറയാം).അപ്പോള്‍ പിന്നെ പദ്യപാരായണം ആണ് അപ്പുപ്പന്‍ എനിക്കായി കണ്ടുപിടിച്ചത് .ഉള്ളുരിന്റെ പ്രേമസംഗീതം കുറെ കാണാതെ പഠിപ്പിച്ചു  ചൊല്ലി ക്കലായിരുന്നു   പതിവ്.അപ്പുപ്പന്‍ വഴക്ക് പറയാറില്ലായിരുന്നു. വല്ലാത്ത ഒരു വാത്സല്യം. നീ മിടുക്കിയാണ് , നിന്നെ ക്കൊണ്ടിത് ചെയ്യാന്‍ പറ്റും എന്നാ ആത്മ വിശ്വാസം തരുന്ന ഒരു പ്രത്യേക അധ്യാപന ശൈലി ആയിരുന്നു  ,അധ്യാപനത്തില്‍ ഒരു പരിശീലനവും നേടാത്ത അദേഹം പാലിച്ചിരുന്നത്.

എന്നും ഒരു നിഴലായി ,എന്റെ കൂടെ കോളേജിലെ കഥകള്‍ വരെ കേള്‍ക്കാനുള്ള ചെറുപ്പം മനസില്‍ സൂക്ഷിച്ച അപ്പുപ്പന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു , താനെഴുതിയ  കണക്കിലെ വളരെ അധികം ബുദ്ധി പ്രയോഗിക്കേണ്ട ചോദ്യങ്ങള്‍ എല്ലാം ചേര്‍ത്ത ഒരു പുസ്തകം  അച്ചടിച്ചി റക്കുക എന്നത്. അതിനായി അദ്ദേഹം  വളരെ നാളുകള്‍ കൊണ്ട് എഴുതി തയാറാക്കിയ  ചോദ്യങ്ങള്‍, അതിന്റെ ഒരു കോപ്പി പോലും സൂക്ഷിക്കാതെ പ്രെസ്സുക്കാര്‍ക്ക് കൊണ്ട് കൊടുത്തതാണ് അന്ദേഹം ചെയ്യ്ത ഏറ്റവും വലിയ ബുദ്ധിമോശം . എല്ലാം വെള്ളത്തില്‍ വരച്ച വരപോലെ പോയപ്പോള്‍ , വല്ലാത്ത ഒരു നിസംഗ തയാണ്  ആ മുഖത്ത് കണ്ടത്.

ഇന്നലെ ഒരു ചെറിയ കണക്കു പുസ്തകം  അച്ചടിക്കാന്‍ കൊടുത്തപ്പോൾ ,കുറെ കുഞ്ഞുങ്ങളെ കണക്കിൽ മിടുക്കൻ മാരാക്കാൻ  ശ്രമിക്കുമ്പോൾ ,അപ്പുപ്പാ, അങ്ങ് പടി പ്പിച്ചതൊന്നും വെറുതെ ആയില്ല  എന്നീ കൊച്ചുമകള്‍ തെളിയിക്കാന്‍ ശ്രമിക്കുകയാണെന്ന്, വെറുതെ വേണമെങ്കില്‍ പറയാം. വിജിയെയും , എന്നെയും ഒക്കെ കൊണ്ട് അമ്മച്ചിയമ്മ അറിയാതെ അപ്പുപ്പന്‍  മേടിപ്പിച്ച ആ കടലാസുകള്‍ക്കും , പേനകള്‍ക്കും ഒരു പുതു ജീവന്‍ വരുന്നതുപോലെ ഒരു തോന്നല്‍. എന്തോ പറയാനുണ്ട്  നീ ഒന്ന്  ഇവിടം വരെ വരൂ എന്നെഴുതിയ അപ്പുപ്പന്റെ എഴുത്തു കിട്ടിയിട്ടു , ഞാന്‍ മദ്രാസില്‍ നിന്നും അമ്മാവന്‍റെ പാതി സമ്മതത്തോടെ തനിയെ ട്രെയിനില്‍ യാത്ര ചെയ്യ്തു നാട്ടില്‍ എത്തിയിരുന്നു. അപ്പോഴേക്കും ഒരു ചെറിയ പനിയായിട്ടു അപ്പുപ്പനെ ആശുപത്രിയില്‍ ആക്കിയിരുന്നു. അപ്പുപനറിയുമോ, ഞാന്‍ ട്രെയിന്‍ ഇറങ്ങി നേരെ ആശു പത്രിയിലെക്കാണ്  വന്നത്. അപ്പോള്‍ അവിടെ എല്ലാവരും പറഞ്ഞു അപ്പുപ്പന്‍ ചെറിയ ഒരു മയക്കത്തിലാണെന്ന്. മരുന്ന് കൊടുത്തു ,അതുകൊണ്ടാണ് എന്നൊക്കെ. ഉണരട്ടെ എന്ന് വിചാരിച്ചു പുറത്തെ കസേരയില്‍ കാത്തിരുന്ന ഈ കൊച്ചുമോളെ പറ്റിച്ചിട്ട് , പത്തു മിനിട്ടിനുള്ളില്‍ ഒന്നും പറയാതെ അപ്പുപ്പന്‍ പോയി.അപ്പുപ്പന്റെ സ്വപനം ഒരു പുസ്തകത്തിലൂടെ സഫല്മാകിയ ഈ പെരകുട്ടിയുടെ ഒരു സ്വപ്നത്തിലെങ്കിലും അപ്പുപ്പന്‍ വന്നു പറയില്ലേ എന്തായിരുന്നു അന്നെനോട് പറയാനുണ്ടായിരുന്നതെന്ന്.ഒത്തിരി പ്രതീക്ഷയോടെ കാത്തിര്ക്കുന്നു ഈ കൊച്ചുമകള്‍....

No comments:

Post a Comment